കൊല്ലം: ഇന്ന് പെരുമൺ ട്രെയിൻ അപകടത്തിന്റെ 35-ാം വാർഷികം. 1988 ജൂലൈ എട്ടിനായിരുന്നു കേരളം കണ്ട ഏറ്റവും വലിയ ട്രെയിനപകടങ്ങളിലൊന്നായ പെരുമൺ ദുരന്തം സംഭവിച്ചത്. ബാംഗ്ലൂർ— കന്യാകുമാരി ഐലൻറ് എക്സ്പ്രസിന്റെ 14 ബോഗികൾ കൊല്ലം ജില്ലയിലെ പെരുമൺ പാലത്തിൽ നിന്നും അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞ് 105 പേരാണ് കൊല്ലപ്പെട്ടത്. ദുരന്ത കാരണം ഇന്നും അജ്ഞാതമാണ്.
ടൊർണാടോ എന്ന ചുഴലിക്കാറ്റാണ് ദുരന്തത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ദുരന്തത്തിൽ കൊല്ലപ്പെട്ട 105പേരുടെ കുടുംബാംഗങ്ങൾ മാത്രമല്ല, കേരള ജനതപോലും ഇന്നും ഈ വാദം വിശ്വസിച്ചിട്ടില്ല. ഒരു ചെറിയ കാറ്റ് പോലും അപകടസമയത്ത് പെരുമണിൽ ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ജാക്കി വെച്ച് പാളം ഉയർത്തിയ ശേഷം മെറ്റൽ ഇടുന്ന പണികൾ ഈ ട്രാക്കിൽ നടന്നിരുന്നെന്നാണ് പറയപ്പെടുന്നത്.
ഈ സമയം ട്രെയിനുകൾ വന്നാൽ ജീവനക്കാരൻ മുട്ടിനു താഴെ കൊടി കാണിക്കുകയും ഇതനുസരിച്ച് എഞ്ചിൻ ഡ്രൈവർ ട്രെയിനിന്റെ വേഗത പത്ത് കിലോമീറ്ററിൽ താഴെയായി കുറയ്ക്കുകയും ചെയ്യണമെന്നാണ് നിയമം. എന്നാൽ അപകടസമയം ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികൾ അടുത്ത കടയിൽ പോയിരുന്നതായാണ് പറയപ്പെടുന്നത്. ഐലന്റ് എക്സ്പ്രസ് 80 കിലോമീറ്ററിലധികം വേഗതയിലായിരുന്നു. ട്രെയിനിലെ ഓട്ടോമാറ്റിക് സ്പീഡ് മീറ്ററിൽ ഇത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇങ്ങനെ ട്രെയിൻ പാളം തെറ്റി ഉരഞ്ഞതിന്റെ അടയാളങ്ങൾ അന്നത്തെ തടി സ്ലീപ്പറിൽ ഉണ്ടായിരുന്നു.നാട്ടുകാരും സന്നദ്ധസംഘടനകളും ജീവൻ പണയപ്പെടുത്തി നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ഫലമായാണ് പെരുമൺ ദുരന്തത്തിൽപ്പെട്ട ഒട്ടേറെപ്പേരെ അന്ന് രക്ഷിക്കാൻ കഴിഞ്ഞത്.