കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമർശനവുമായി മാണി സി കാപ്പൻ. തന്നെ ഒതുക്കാൻ ജോസ് കെ മാണി ശ്രമം നടത്തുന്നെന്ന് പാലാ ആരോപിക്കുന്നു. പാലായിലെ പൊതു പരിപാടികളിൽ നിന്നുപോലും തന്നെ ഒഴിവാക്കാൻ ജോസ് കെ മാണി ശ്രമിക്കുന്നു എന്നാണ് മാണി സി കാപ്പൻ പറയുന്നത്. രാജ്യസഭാംഗം എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളല്ല ജോസ് കെ മാണി ചെയ്യുന്നതെന്നും കാപ്പൻ പറയുന്നു.
രാജ്യസഭാ എംപിക്ക് ചില പണികൾ പറഞ്ഞിട്ടുണ്ട്. അത് അദ്ദേഹം ചെയ്യണം. എംഎൽഎയ്ക്ക് വേറെ ചില കാര്യങ്ങളുണ്ട്. അത് സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടതാണ്. പക്ഷേ അങ്ങനെ അല്ല നടക്കുന്നത്. തന്റെ സ്വാധീനം ഉപയോഗിച്ച് പല പരിപാടികൾക്കും എന്നെ ഒഴിവാക്കാൻ ജോസ് കെ.മാണി ശ്രമിക്കുകയാണ് – മാണി സി കാപ്പൻ പറയുന്നു.
മൂന്നു പ്രാവശ്യം പാലായിൽ തോറ്റ താൻ ഓരോ തോൽവിയും ഉൾക്കൊള്ളുകയാണ് ചെയ്തതെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. പാലാ മുനിസിപ്പാലിറ്റി കേന്ദ്രീകരിച്ചുള്ള വികസനമാണ് കെ എം മാണി നടത്തിയത്. താൻ എംഎൽഎയായ ശേഷമാണ് ഗ്രാമങ്ങളിലേക്ക് വികസനം എത്തിത്തുടങ്ങിയതെന്നും മാണി സി കാപ്പൻ പറയുന്നു.
ആ വ്യത്യാസം ജനങ്ങൾക്ക് ബോധ്യപ്പെട്ടു. അവർ അതിൽ സന്തുഷ്ടരാണ് ചില കാര്യങ്ങൾ ചെയ്യാൻ അനുവദിക്കാതെ തടസം സൃഷ്ടിക്കുകയാണെന്നും അവർക്കു മനസ്സിലാകുന്നുണ്ട്. എന്റെ കാലത്ത് ചെയ്തതെല്ലാം എൽഡിഎഫ് ചെയ്തതാണെന്നും മാണി സാറിന്റെ കാലത്തെ എല്ലാം അദ്ദേഹം ചെയ്തതാണെന്നും ഉള്ള രീതിയിലാണ് പ്രചാരണം. എല്ലാം സർക്കാരിന്റെ പണം ആണ് എന്നത് ശരിയാണല്ലോ. അതു വിനിയോഗിക്കാനുള്ള അധികാരം പക്ഷേ ജനം എനിക്കാണ് തന്നത്. അതു ഭംഗിയായി ചെയ്യുന്നുമുണ്ട്. – മാണി സി കാപ്പൻ വ്യക്തമാക്കി.
അതേസമയം, കോട്ടയത്തെ സിപിഎം നേതൃത്വത്തെ കുറ്റപ്പെടുത്താൻ മാണി സി കാപ്പൻ തയ്യാറായില്ല. ഇടത് മുന്നണിയുടെ ഭാഗമായിരുന്ന 16 മാസം സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്നും വലിയ സഹായം ലഭിച്ചെന്നും എന്നാൽ, ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങളെന്നുമാണ് കാപ്പൻ പറയുന്നത്.