തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ വിവിധ ജില്ലകളിൽ പ്രളയസമാന അവസ്ഥ. ആലപ്പുഴ ജില്ലയിലെ നിരവധി വീടുകളിൽ വെള്ളം കയറി. എറണാകുളത്ത് കെഎസ്ആർടിസി സ്റ്റാൻഡും പ്രധാന റോഡുകളും വെള്ളത്തിലായി. കൊല്ലം ഉൾപ്പെടെയുള്ള ജില്ലകളിലും മരങ്ങൾ വീണും വീടുകൾ തകർന്നും നിരവധി നാശനഷ്ടങ്ങളുണ്ടായി.
തിരുവനന്തപുരം മുതലപൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ രാവിലെ 6 മണിയോടെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപെട്ടാണ് വള്ളം മറിഞ്ഞത്.കടലിലേക്ക് ഒഴുകി പോയ വള്ളം തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കോട്ടയത്തും വീട് ഇടിഞ്ഞു വീണെന്ന് റിപ്പോർട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
പമ്പാ നദിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് പത്തനംതിട്ട പെരുനാട് പഞ്ചായത്തിലെ അരയാഞ്ഞിലിമൺ, മുക്കം കോസ് വേകൾ മുങ്ങി. പത്തനംതിട്ട കുരുമ്പൻമൂഴിയിൽ 250 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. തൃശ്ശൂരിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. പെരിങ്ങാവിൽ കൂറ്റൻ മാവ് റോഡിലേക്ക് കടപുഴകി വീണു. പെരിങ്ങാവിൽ നിന്ന് ഷൊർണൂർ റോഡിലേക്ക് കടക്കുന്ന പാതയിൽ പുലർച്ചെ മൂന്നുമണിയോടെ കൂടിയാണ് സംഭവമുണ്ടായത്, വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വിയൂർ കെഎസ്ഇബി അധികൃതരുടെയും വാർഡ് കൗൺസിലറുടെയും നേതൃത്വത്തിൽ മരം മുറിച്ചു നീക്കുകയാണ്. വൈദ്യുതി പോസ്റ്റുകളും ലൈനുകളും വീഴ്ചയുടെ ആഘാതത്തിൽ തകർന്നു വീണിട്ടുണ്ട്
അടുത്ത അഞ്ച് ദിവസങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുള്ളത്. ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളത്തും കാസർകോടും, ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ വരെ തുടർച്ചയായി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം. മലയോരമേഖലകളിലും തീരപ്രദേശങ്ങളും അതീവ ജാഗ്രത നിർദേശമുണ്ട്.