ഇടുക്കി: എൻഎസ്എസ് ക്യാമ്പിനിടെ പോക്സോ കേസിൽപെട്ട ബിജെപി അനുകൂല അധ്യപക സംഘടനാ നേതാവ് ഒളിവിലെന്ന് പൊലീസ്. പത്തനംതിട്ട സ്വദേശി ഹരി ആർ വിശ്വനാഥിനെതിരെയാണ് ഇടുക്കി കഞ്ഞിക്കുഴി പൊലീസ് കേസെടുത്തത്. ക്യാമ്പിനെത്തിയ പെൺകുട്ടികൾ വസ്ത്രം മാറുന്നത് ഇയാൾ ഒളിഞ്ഞ് നോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി.
ഇടുക്കി കഞ്ഞിക്കുഴി സ്റ്റേഷൻ പരിധിയിലെ ഒരു സ്‌കൂളിൽ കഴിഞ്ഞ ദിവസം നടന്ന എൻഎസ്എസ് ക്യാമ്പിലാണ് ലെെംഗികാതിക്രമം നടന്നത്. ഈ ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപകനായിരുന്നു ഹരി. പത്തനംതിട്ടയിലെ ബിജെപി അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ ജില്ലാ ഭാരവാഹിയാണ് ഹരി ആർ വിശ്വനാഥ്. നിലവിൽ ഇയാൾ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി.
തുടക്കത്തിൽ ആരും പരാതി നൽകാൻ മുന്നോട്ട് വന്നിരുന്നില്ല. പിന്നീട് സ്‌കൂൾ അധികൃതർ പരാതി നൽകി. ഇതിൽ അന്വേഷണം ആരംഭിച്ചതോടെ അധിക്ഷേപത്തിനിരയായ കുട്ടികളെ കണ്ടെത്തി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇതിന് പിന്നാലെ കേസ് ഒത്തുതീർപ്പാക്കാൻ അധ്യാപകൻ ശ്രമിക്കുന്നതിൻ്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. പെൺകുട്ടികളുടെ സഹപാഠിയോട് സഹായം തേടുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്. മുമ്പും ഇയാൾ സമവനമായ കൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് പ്രസ്തുത സംഭാഷണങ്ങളിൽ വ്യക്തമാണ്.
എന്നോട് കാര്യങ്ങൾ ചോദിക്കാൻ വേണ്ടി പൊലീസ് വന്നിരുന്നുവെന്നും ഇനി അവർ നിങ്ങളെ വന്നു കാണുമെന്നും ഫോൺ സംഭാഷണത്തിൽ ഹരി വിദ്യാർത്ഥിയോട് സംസാരിക്കുന്നുണ്ട്. സത്യം മുഴുവൻ ഞാൻ പറയുമെന്ന് വിദ്യാർത്ഥിയും ഹരിയോട് പറയുന്നുണ്ട്. തൻ്റെ ഭാവി പോകുമെന്നും ഞാൻ അകത്തു പോകുമെന്നും രക്ഷിക്കണമെന്നും ഹരി വിദ്യാർത്ഥിയോട് അപേക്ഷിക്കുന്നതും ശബ്ദരേഖയിൽ കേൾക്കാൻ കഴിയും. സാറ് ഈ പരിപാടി കാണിക്കുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും കഴിഞ്ഞതവണയും സാറ് ഇതുതന്നെയല്ലേ പറഞ്ഞതെന്നും വിദ്യാർത്ഥി തിരിച്ചു ചോദിക്കുന്നുണ്ട്.
ഇതിന് കഴിഞ്ഞ തവണ ഒന്നും കാണാൻ കഴിഞ്ഞില്ലെന്നാണ് ഇയാൾ ആ വിദ്യാർത്ഥിയോട് പറയുന്നത്. ഈ സംഭാഷണത്തിൽ നിന്നും വിദ്യാർത്ഥിനികളെ ലെെംഗിക ഉദ്ദേശ്യത്തോടെ സമീപിക്കുകയെന്നത് ഇദ്ദേഹത്തിൻ്റെ പതിവാണെന്നുള്ളതുകൂടിയാണ് വ്യക്തമാകുന്നത്. തന്നെ ഈ പ്രശ്നത്തിൽ നിന്നു, ഏതുവിധേനയും രക്ഷിക്കാനാണ് ഇയാൾ പെൺകുട്ടിയുടെ സഹപാഠിയോട് ആവശ്യപ്പെടുന്നത്. എന്നാൽ ഈ പ്രശ്നത്തിൽ ഒരു ഒത്തുതീർപ്പുമില്ലെന്ന് വ്യക്തമാക്കി ഉറച്ചുനിൽക്കുകയാണ് സഹപാഠി.
ബിജെപി അനുകൂല അധ്യാപക സംഘടനയിൽ പ്രവർത്തിക്കുന്ന ഹരി ആർ വിശ്വനാഥ് പിണറായി വിമർശകൻ കൂടിയാണ്. 2021ൽ നടന്ന ഇടുക്കി ജില്ലാ ദേശീയ അദ്ധ്യാപക പരിഷത്തിൻ്റെ ജില്ലാ സമ്മേളനത്തിൽ ഹരി രൂക്ഷമായ വിമർശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിച്ചിരുന്നു. ദ്ധ്യാപകരുടെ കണ്ണീരിൽ പിണറായി വെണ്ണീറാകുമെന്നും സർക്കാരിൻ്റെ അഭിമാന പദ്ധതികളായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും കൊവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസവുമൊക്കെ അരങ്ങ് തകർക്കുമ്പോൾ ആയിരക്കണക്കിന് അദ്ധ്യാപകർക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരികയാണെന്നും ഹരി അന്നു പറഞ്ഞിരുന്നു.