നടി നല്‍കിയ ഹർജിക്ക് പിന്നില്‍ ബാഹ്യ ഇടപെടലുകള്‍ എന്ന ഇ.പിയുടെ സംശയം; ഇ.പി ജയരാജന്‍ ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്നുവെന്നു വി.ഡി സതീശന്‍

Ranjini Ramachandran
Ranjini Ramachandran May 24, 2022
Updated 2022/05/24 at 1:01 PM
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുകയാണെന്നും ഏതെങ്കിലും ആവശ്യത്തിന് വേണ്ടി ഇങ്ങനെയൊരു ഹരജി ആരെങ്കിലും നല്‍കുമോയെന്നും പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശന്‍.
 സംസ്ഥാന സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ ആരോപണമുന്നയിച്ച്‌ ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹരജിക്ക് പിന്നില്‍ ബാഹ്യ ഇടപെടലുകള്‍ എന്ന ഇ.പിയുടെ സംശയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കാലത്ത് ഹരജി നല്‍കരുത് എന്നില്ലല്ലോയെന്നും കടകംപള്ളിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പ്രതി ആരുടെ ആളാണെന്ന് അന്വേഷിക്കട്ടെയെന്ന് പറഞ്ഞ അദ്ദേഹം ഇ.പിക്ക് എന്തിനാണ് ഇത്ര വേവലാതിയെന്ന് ചോദിച്ചു. തെളിവിന്റെ അടിസ്ഥാനത്തിലാകാം നടി ഹരജി നല്‍കിയതെന്നും ഇത്തരം കേസുകളില്‍ ഇ.പി വൃത്തികെട്ട ഇടപെടലുകള്‍ നടത്തരുതെന്നേ പറയാനുള്ളൂവെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഈ കേസില്‍ സി.പി.എം ഇടപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍നിന്ന് ഹൈകോടതി ജഡ്ജി കൗസര്‍ എടപ്പഗത്ത് പിന്‍മാറി. നാളെ മറ്റൊരു ബെഞ്ച് ഹരജി പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചില്‍നിന്ന് കേസ് മാറ്റണം എന്നാവശ്യപ്പെട്ട് നടിയുടെ അഭിഭാഷക ഹൈകോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ​മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റംവന്ന സമയത്ത് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കൗസര്‍ എടപ്പഗത്തായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നല്‍കിയിരുന്നത്. നടിയെ ആക്രമിച്ച്‌ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച്‌ സര്‍ക്കാറിനും വിചാരണകോടതിക്കുമെതിരെ നടി കഴിഞ്ഞ ദിവസം ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ പിന്തുണക്കുകയും സ്വതന്ത്ര അന്വേഷണം ഉറപ്പാക്കുകയും ചെയ്ത സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയ ശേഷം പിന്‍വാങ്ങിയെന്നാണ് ഹരജിയിലെ പ്രധാന ആരോപണം.

Comments

comments

Share this Article