തിരുവനന്തപുരം: ബിജെപിയിൽ പ്രവർത്തിക്കുന്ന സിനിമാക്കാർ ഒന്നൊന്നായി കൊഴിഞ്ഞു പോകുകയാണ്. രാമസിംഹൻ അബൂബക്കർ ഉൾപ്പെടെ അടുത്തിടെ മാത്രം ബിജെപിയോട് ഗുഡ്ബൈ പറഞ്ഞത് മൂന്ന് പ്രമുഖ സിനിമാ പ്രവർത്തകരാണ്. നടൻ ഭീമൻ രഘുവാണ് താൻ ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു എന്ന് ആദ്യം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ സംവിധായകൻ രാജസേനനും ബിജെപി ബന്ധം വിട്ടു. ഇപ്പോഴിതാ, ദിവസങ്ങളുടെ വ്യത്യാസത്തിൽ രാമസിംഹനും ബിജെപിയിൽ നിന്നും രാജിവെച്ചിരിക്കുകയാണ്.
ഹിന്ദുമതത്തോടും ഭാരതീയ പൈതൃകത്തോടുമുള്ള താത്പര്യമാണ് സംവിധായകൻ അലി അക്ബറെ ബിജെപിയുമായി അടുപ്പിച്ചത്. ഭാരതീയ പൈതൃകത്തോട് കൂറുപ്രഖ്യാപിക്കാൻ പേരുമാറ്റി രാമസിംഹൻ അബൂബക്കറായി. സംഘപരിവാർ പ്രചാരണങ്ങളെ ചരിത്രത്തോട് കൂട്ടിക്കെട്ടാൻ സിനിമകളും ചെയ്തു. എന്നിട്ടും രാമസിംഹൻ ബിജെപി ബന്ധം അവസാനിക്കുമ്പോൾ എന്തുകൊണ്ടിങ്ങനെ സംഭവിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. അതിന് ഉത്തരം നൽകേണ്ടതാകട്ടെ ബിജെപി സംസ്ഥാന നേതൃത്വവും.
പാർട്ടിയിലെ അവഗണനയാണ് തങ്ങൾ ബിജെപി ബന്ധം അവസാനിപ്പിക്കുന്നതിന് കാരണമെന്ന് കൊഴിഞ്ഞു പോകുന്നവർ ആരോപിക്കുക സ്വാഭാവികം. സംസ്ഥാന ബിജെപിയിൽ അസംതൃപ്തരുടെ എണ്ണമാണ് കൂടുതൽ. ഇടഞ്ഞ് നിൽക്കുന്നവരെ ഒപ്പം കൂട്ടാൻ കെ സുരേന്ദ്രന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, കൂടുതൽ പേരെ മറുചേരിയിലേക്ക് മാറ്റാനും സുരേന്ദ്രന്റെ നിലപാടുകൾ കാരണമായി.
എന്നാൽ, സിനിമാക്കാർ ബിജെപി വിടാൻ കാരണം പാർട്ടിയിലെ അവഗണന മാത്രമല്ല. സിപിഎമ്മിന്റെ പ്രതികാര നടപടികൾ കൂടിയാകണം. ബിജെപി ആയതിന്റെ പേരിൽ പല സിനിമകളും തനിക്ക് നഷ്ടമായെന്ന് രാജസേനൻ സൂചിപ്പിച്ചിരുന്നു. കേരളത്തിലെ സാംസ്കാരിക രംഗം നിയന്ത്രിക്കുന്നത് സിപിഎമ്മായതിനാൽ മറുചേരിയിൽ നിന്നാൽ പച്ചതൊടില്ലെന്ന തിരിച്ചറിവാകാം സിനിമാക്കാരായ ബിജെപിക്കാരുടെ ഈ കൊഴിഞ്ഞുപോക്കിന് പിന്നിൽ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.