ബോഗട്ട: വിമാനാപകടത്തെ തുടർന്ന് ആമസോൺ വനത്തിൽ അകപ്പെട്ട നാല് കുഞ്ഞുങ്ങളാണ് ഇപ്പോൾ ലോകമാകെ ചർച്ചകളിൽ നിറയുന്നത്. ഒരു വയസ് മുതൽ ഒമ്പത് വയസുവരെ പ്രായമുള്ള മൂന്ന് സഹോദരങ്ങളെയും ചേർത്തുപിടിച്ച് ലെസ്‌ലി എന്ന 13കാരി വനത്തിനുള്ളിൽ കഴിഞ്ഞത് 40 നാളുകളാണ്. വന്യമൃഗങ്ങൾക്കും വിഷക്കനികൾക്കും ലഹരി മാഫിയക്കും ഇരകളാകാതെ സ്വയം കാത്തും സഹോദരങ്ങളെ സംരക്ഷിച്ചും നിന്ന ആ പെൺകൊടി പക്ഷേ വിശപ്പിനാൽ തളർന്നിരുന്നു. രക്ഷാപ്രവർത്തകരെ ആദ്യം കണ്ടപ്പോഴും ഓടിയെത്തിയ ലെസ്ലി പറഞ്ഞത് ‘എനിക്ക് വിശക്കുന്നു’ എന്നായിരുന്നു.
കുട്ടികൾക്കായി തെരച്ചിൽ നടത്തിയ ദൗത്യസംഘത്തിലെ അംഗങ്ങൾ ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞത് ആരെയും നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങളുടെ നേർ വിവരണമായിരുന്നു. കപ്പപ്പൊടിയും കാട്ടുപഴങ്ങളും കഴിച്ചാണ് കുട്ടികൾ ജീവൻ നിലനിർത്തിയിരുന്നത്. അമ്മ ജോലിക്ക് പോകുമ്പോൾ ഇളയ മൂന്നു കുഞ്ഞുങ്ങളെയും നോക്കേണ്ട ചുമതല ലെസ്‌ലിക്കായിരുന്നു. ആ ചുമതല അമ്മയുടെ മരണശേഷവും അവൾ കൊടുംകാട്ടിൽ ഭംഗിയായി നിർവഹിച്ചു.
‘‘കുട്ടികളിൽ ഏറ്റവും മൂത്തവളായ പതിമൂന്നുകാരി ലെസ്‌ലി, ഏറ്റവും ഇളയ അനിയനെയും കയ്യിലെടുത്ത് അരികിലേക്ക് ഓടിവന്നു. എനിക്ക് വിശക്കുന്നു എന്നാണ് അവളാദ്യം പറഞ്ഞത്. ഒരാൺകുട്ടി നിലത്ത് കിടക്കുകയായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ എഴുന്നേറ്റു. എന്റെ അമ്മ മരിച്ചു എന്നാണ് അവൻ പറഞ്ഞത്. കുട്ടികളെ പ്രചോദക വാക്കുകൾ പറഞ്ഞ് ആശ്വസിപ്പിക്കാനായിരുന്നു തങ്ങളുടെ ശ്രമമെന്ന് ദൗത്യസംഘം വെളിപ്പെടുത്തി.
‘‘നമ്മൾ സുഹൃത്തുക്കളാണ്. നിങ്ങളുടെ കുടുംബം, അച്ഛനും അമ്മാവനും ആണ് ഞങ്ങളെ ഇങ്ങോട്ട് അയച്ചത്. നമ്മൾ ഇപ്പോൾ ഒരു കുടുംബമാണ്’’ – രക്ഷാപ്രവർത്തകർ നാല് കുഞ്ഞുങ്ങളെയും ചേർത്ത് പിടിച്ച് ആദ്യം പറഞ്ഞത് ഇങ്ങനെയാണ്. കുട്ടികൾ സുഖമായിരിക്കുന്നുവെന്ന് ബോഗട്ടയിലെ ആശുപത്രിയിൽ അവരെ കണ്ടശേഷം അച്ഛൻ മാനുവൽ റണോക്കും മുത്തച്ഛൻ ഫിഡെൻഷ്യോ വലെൻസിയയും അറിയിച്ചു.